ഹനീഫ
വധം : അന്വേഷണം നിഷ്പക്ഷമല്ല ഐ ജി യുടെ നേതൃത്വത്തില്‍ സ്പെഷല്‍ ടീമിനെ
നിയോഗിക്കണം - കോടിയേരി
posted on 17 August 2015
ചാവക്കാട്: ചാവക്കാട് ഹനീഫ വധക്കേസ് അന്വേഷണത്തിന് ഐ ജി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ
നിയോഗിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉന്നത കോണ്ഗ്രസ്
നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും
മൗനം പാലിക്കുകയാണ്. പോലീസും പ്രോസിക്യൂഷനും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ്
സ്വീകരിക്കുന്നത്. കേസില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും
കോടിയേരി ആവശ്യപ്പെട്ടു.
ആസുത്രിത കൊലപാതകമാണ് ചാവക്കാട് നടന്നത്. പോലീസ് പിടികൂടാന്‍ കഴിയില്ലെന്ന് പറഞ്ഞ പ്രതികളെ
നാട്ടുകാരാണ് പിടികൂടിയത്. പോലീസുകാരുടെ തണലിൽ കഴിഞ്ഞ പ്രതികളെ ജനങ്ങളുടെ ജാഗ്രത കൊണ്ട്
മാത്രമാണ് പിടികൂടാന്‍ സാധിച്ചതെന്നും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും കോടിയേരി
പറഞ്ഞു.
ഗൂഢാലോചനയില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കാളിത്തമുണ്ട്. ഗുഢാലോചനയില്‍
ആരോപണവിധേയനായ ഒരാളാണ് തൃശൂരില്‍നിന്നുള്ള മന്ത്രി. ഗൂഢാലോചന നടത്തിയവരെ നിയമത്തിന്
മുന്‍പില്‍ കൊണ്ടുവരണം. കേസ് അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യോഗം
ചേര്‍ന്നിരുന്നു. പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകമെന്ന് കോടിയേരി ചോദിക്കുന്നു. ചെറിയ
സംഭവങ്ങള്‍ നടന്നാൽ പോലും ഓടിയെത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹനീഫയുടെ വീട്ടിൽ എത്തിയില്ലെന്നും
അദ്ദേഹം ചോദിച്ചു.
കൊണ്ഗ്രസ്സുകാരെ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലുന്നത് പതിവായി മാറിയിരിക്കുകയാണ്. മൂന്നാമത്തെ
കോണ്ഗ്രസ്സുകാരനാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്. അത് കൊണ്ട് അക്രമരാഷ്ട്രീയത്തെ കുറിച്ച് പറയാന്‍
കോണ്ഗ്രസ്സിന് അവകാശമില്ലെന്നും കോടിയേരി പറഞ്ഞു.
രാവിലെ ഒന്‍പതരമണിയോടെ ഹനീഫയുടെ വീട്ടിലെത്തിയ കൊടിയേരി ബാലകൃഷ്ണന്‍ ഹനീഫയുടെ മാതാവ്
ഐശാബിയുമായും സഹോദരങ്ങളുമായും സംസാരിച്ചു.
ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, സി സുമേഷ്, എന്‍ കെ അക്ബര്‍, എം
കൃഷ്ണദാസ്, ടി ടി ശിവദാസ് എന്നിവര്‍ കോടിയേരിയെ അനുഗമിച്ചു