posted on 21 September 2015 ചാവക്കാട്: കടലില്‍ കൃത്രിമമായ ആവാസകേന്ദ്രമുണ്ടാക്കി പ്രജനനത്തിനെത്തുന്ന
മത്സ്യങ്ങളെ വന്‍തോതില്‍ പിടികൂടുന്നത് തുടരുന്നു. ബ്ലാങ്ങാട്
ബീച്ചില്‍നിന്ന് ചെറിയ ഫൈബര്‍ വള്ളങ്ങളില്‍ പോകുന്ന
മത്സ്യത്തൊഴിലാളികള്‍ തെങ്ങിന്റെ കൊതിച്ചില്‍ ഉപയോഗിച്ചാണ് മീന്‍പിടിക്കുന്നത്.
തെങ്ങിന്റെ കൊതിച്ചില്‍ മാലപോലെ കോര്‍ത്ത് ഇവ പുറം കടലില്‍ കൊണ്ടിട്ടാണ് മീന്‍ പിടിത്തം. കണവ
മത്സ്യം മുട്ടയിടാനായി ഈ കൊരഞ്ഞിലുകളില്‍ കൂട്ടമായി എത്തുമ്പോള്‍ ചൂണ്ടയിട്ട് പിടിക്കുകയാണ് ചെയ്യുന്നത്.
മുട്ടയിടാനെത്തുന്ന മത്സ്യങ്ങളെ വന്‍തോതില്‍ പിടികൂടുന്നത് ഇവയുടെ ക്ഷാമത്തിന് കാരണമാകും. മീന്‍
പിടിത്തത്തിന് ഒരാഴ്ച മുമ്പുതന്നെ കടലില്‍ പലയിടത്തായി കൊരഞ്ഞില്‍ നിക്ഷേപിക്കും. കടലില്‍ ഒഴുകി
നീങ്ങാതിരിക്കാന്‍ കൊരഞ്ഞിലുകള്‍ക്ക് മുകളില്‍ മണല്‍ച്ചാക്കുകളും കെട്ടിത്തൂക്കും. കൊരഞ്ഞില്‍ നിറച്ച്
നിരവധി വണ്ടികളാണ് ബ്ലാങ്ങാട് ബീച്ചിലെത്തുന്നത്.
ഇവ ബീച്ചിലെത്തിക്കാന്‍ ഏജന്റുമാരും സജീവമാണ്. പുതിയ സീസണ്‍ ആരംഭിച്ചതോടെ ഇത്തരത്തില്‍
നൂറുകണക്കിന് വള്ളങ്ങളാണ് ബ്ലാങ്ങാട് ബീച്ചില്‍നിന്ന് മീന്‍പിടിക്കാനിറങ്ങുന്നത്.
ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ കുളച്ചല്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതിനായി
തീരത്തുനിന്ന് വന്‍തോതില്‍ ചാക്കുകളില്‍ മണലും നിറയ്ക്കുന്നുണ്ട്.
പ്ലാസ്ടിക് കുപ്പികളും വലകളും ഉപയോഗിച്ച് ഇത്തരം കൃത്രിമ തുരുത്തുകള്‍ ഉണ്ടാക്കിയിരുന്നു. ആവശ്യം
കഴിഞ്ഞാല്‍ ഇവ കടലില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരുടെ ഇടപെടല്‍
മൂലം പോലീസും ഫിഷറീസ് അധികൃതരും ഇടപെട്ട് ഇത് നിര്‍ത്തലാക്കുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ കൊതിച്ചില്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനെതിരെയും ഫിഷറീസ് അധികൃതര്‍
തൊഴിലാളികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍
മീന്‍പിടിത്തം. ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത്
മത്സ്യബന്ധനത്തിനിറങ്ങണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും
ലൈസന്‍സില്ലെന്നാണ് അറിയുന്നത്. |