posted on 15 August 2015 മിസാഖ് ചാവക്കാട്: സ്വാതന്ത്ര്യ സമര തീച്ചൂളയില്‍ വെന്തുരുകിയും
യാതനകളുടെ ഭൂമിയില്‍ തീപന്തമൊരുക്കി നേതാക്കള്‍ക്ക് വഴിയൊരുക്കിയും
കാലത്തിന്റെ അടയാളമായി രണ്ടുപേര്‍, മണത്തല കുറവാങ്കയില്‍ കെ.ഇബ്രാഹിംകുട്ടിയും
തിരുവത്ര പിഷാരം ടി മാധവ പിഷാരടിയും. തൊണ്ണൂറിന്റെ അവശതകള്‍ പേറുന്ന ഇരുവരും
വ്യത്യസ്ത സരണികളിലൂടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ കണ്ണി ചേര്‍ന്നവരാണ്.
പുതുതലമുറക്ക് ഈ മുഖങ്ങളും നാമങ്ങളും സുപരിചിതമല്ലായിരിക്കും. ഇവര്‍
വെട്ടിത്തെളിച്ച പാതയിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. മണത്തല
സ്‌കൂളില്‍എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് കെ ഇബ്രാഹിംകുട്ടി സമരത്തിന്റെ
വഴിയേ യാത്ര തുടങ്ങിയത്. അന്ന് സതീര്‍ത്ഥ്യരില്‍ പില്‍ക്കാലത്ത് ഡി.സി.സി
പ്രസിഡണ്ടായിരുന്ന ചാവക്കാട്ടുകാരന്‍ എം വി അബൂബക്കറായിരുന്നു കൂട്ടിന്.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പെന്‍ഷന്‍ വാങ്ങാന്‍
93കാരാനായ ഇബ്രാഹിംകുട്ടി ഇതുവരെയും തയ്യാറായിട്ടില്ല.
പ്രതിഫലത്തിനുവേണ്ടിയായിരുന്നില്ല തന്റെ പ്രവര്‍ത്തനമെന്നാണ്
ഇതേക്കുറിച്ചുള്ള ചോദ്യത്തിനുത്തരം. ഗാന്ധിജി ഗുരുവായൂരില്‍ വന്നപ്പോള്‍ പോയി
കണ്ടിട്ടുണ്ട്. ഓര്‍മ്മകള്‍ അവ്യക്തമായി തുടങ്ങിയെങ്കിലും ബ്ലാങ്ങാട്
കടപ്പുറത്തും ഗാന്ധിജി അന്ന് വന്നതായി അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു.
പാലയൂരില്‍ വന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് പാലക്കാട്ട്
മലമ്പുഴയില്‍ നിന്ന് പൈലറ്റായി കാറില്‍ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. രണ്ട്
വിഭാഗമായാണ് സ്വാതന്ത്ര്യസമരത്തില്‍ ആളുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന്
അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം ബ്രിട്ടീഷുകരുമായി നേര്‍ക്ക് നേരെ സമരം നടത്താനും
മറ്റൊരു വിഭാഗം സ്വാതന്ത്ര്യത്തിന്റെ അവശ്യകത ബോധ്യപ്പെടുത്തി സമരത്തില്‍
പങ്കെടുക്കാന്‍ ആളുകളെ സംഘടിപ്പിക്കാനും. ഇതില്‍ രണ്ടാമത്തെ വിംഗിലാണ് ഇബ്രാഹിം
കുട്ടി പ്രവര്‍ത്തിച്ചിരുന്നത്. സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം തൃശൂര്‍ നഗരം
കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. രാമനിലയത്തില്‍ കുളൂര്‍ നീലകണ്ഠന്‍
നമ്പൂതിരിപ്പാടുമായി ഏറെ അടുപ്പമായിരുന്നു. അക്കാലത്തെ ഡി.സി.സി
പ്രസിഡണ്ടായിരുന്നു അദ്ദേഹം. കെ കരുണാകരന്റെ ഉദായസ്തമനം നേരില്‍ കണ്ടു.
അദ്ദേഹത്തിന്റെ അനുജന്‍ ബി.ജെ.പിയായരുന്നുവെന്നത് ഒരു പരിഭവമായാണ്
ഇബ്രാഹിംകുട്ടി പങ്കുവെച്ചത്. വി.ആര്‍ കൃഷണന്‍ എഴുത്തച്ചന്‍, സി.എന്‍ ബാലകൃഷണന്‍
എന്നിവരുമായി നല്ലബന്ധമായിരുന്നു. ഖദര്‍ വാങ്ങാന്‍ പോയിരുന്ന കാലത്ത് ഖാദി
സ്റ്റോറിലെ ജീവനക്കാരനായിരുന്ന സി.എന്‍ ബാലകൃഷണനുമായി അന്നേ
സൗഹൃദത്തിലായിരുന്നു. 1957ല്‍ താനൂരില്‍ സി.എച്ച് മഹമ്മദ് കോയ മത്സരിക്കുമ്പോള്‍
എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന താനൂര്‍ ടി അസ്സനാര്‍കുട്ടി സാഹിബിനുവേണ്ടി
പ്രചാരണത്തിനുപോയ കാര്യം ഇബ്രാഹിംകുട്ടി എപ്പോഴും ഓര്‍മ്മിക്കാറുണ്ട്. അതിന് ഒരു
കാരണമമുണ്ട്. അന്ന അപൂര്‍വ്വമായിരുന്ന തോളില്‍ തൂക്കിയുള്ള ഉച്ചഭാഷിണി തനിക്ക്
അവിടെന്നാണ് ലഭിച്ചത്. കോണ്‍ഗ്രസ് പാടെ മാറിയെന്ന് അദ്ദേഹം പറയുന്നു. നേതാക്കള്‍
പറഞ്ഞാല്‍ അനുസരിക്കുന്നവര്‍ വിരളമായി. രാഹുല്‍ ഗാന്ധി ഇപ്പോള്‍ നന്നായി
വരുന്നുണ്ട്. പാര്‍ട്ടി അഴിച്ചു പണിയില്‍ പഴയകാല പ്രവര്‍ത്തകരേ പാടെ തഴഞ്ഞത്
ശരിയായില്ല. പരിചയവും പഴക്കവുമുള്ള കഴിവുള്ളവരെമാറ്റി നിര്‍ത്താന്‍
പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എട്ടു മക്കളാണ് കെ ഇബ്രാഹിംകുട്ടിക്ക്.
ഇപ്പോഴും വെള്ളിയാഴ്ച്ചകളില്‍ മണത്തല പള്ളിയില്‍ ജുമാ
നമസ്‌കാരത്തിനെത്താറുണ്ടെന്ന് ഭാര്യ നഫീസ പറഞ്ഞു. കേള്‍വിയില്‍ അല്‍പ്പം
കുറവുണ്ടെങ്കിലും പഴയ കാല ശീലങ്ങളിലൊന്നായ റേഡിയോവാര്‍ത്തകള്‍ കേള്‍ക്കുന്ന
പതിവ് ഇപ്പോഴും തെറ്റിച്ചിട്ടില്ല. സ്വാന്ത്ര്യ സമരകാലത്ത് കമ്മ്യൂണിസ്റ്റ്
പാതയിലൂടെ സഞ്ചരിച്ച തിരുവത്രയിലെ മാധവ പിഷാരടി മാഷിനു ഇപ്പോള്‍ 96 വയസായി. കുമാര്‍
യു.പി.സ്‌കൂളില്‍ 1955 വരെ അധ്യാപകനായിരുന്നു. കമ്മ്യൂണിസത്തോടുള്ള ആഭിമുഖ്യം വെറുതെ
ഉണ്ടായതല്ല. പഠിച്ചും ചിന്തിച്ചുമാണ് ആപാതയാണ് ശരിയെന്ന് കണ്ടെത്തിയത്.
അക്കാലത്ത് തിരുവത്ര സ്വയംഭൂ ശിവക്ഷേത്രം ഉള്‍പ്പടെയുള്ള ഭൂമിയും
നിലവുമൊക്കെയുള്ള തറവാട്ടില്‍ നിന്ന് ഒരാള്‍ കമ്യൂണിസ്റ്റാകുന്നത്
അപൂര്‍വ്വമാണ്. എന്നാലും ആരും എതിര്‍ക്കാനുണ്ടായില്ലെന്ന് പിഷാരടി മാഷ് പറഞ്ഞു.
കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസും നേതാക്കളായ ഇ.കെ ഇമ്പിച്ചിബാവയും പിഷാരത്തും
ഒളിവില്‍ താമസിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ജയിലിലിട്ടിരുന്ന
അക്കാലത്ത് പിഷാരടിയുടെ ദൗത്യം ഒളിവില്‍ കഴിയുന്നവരെ സഹായിക്കലായിരുന്നു.
പൊന്നാനിയില്‍ നിന്ന് വെളിയങ്കോട്ടെത്തുന്ന നേതാക്കളെ ഊടുവഴിളിലൂടെ ആരും കാണാതെ
തിരുവത്രയിലെത്തിച്ച് ഒന്നോ രണ്ടോ ദിവസം താമസിപ്പിച്ച്
തളിക്കുളത്തെത്തിക്കലായിരുന്നു മാഷിന്റെ ദൗത്യം. അടിയന്തിരാവസ്ഥകാലത്ത് 8
മാസത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പഴയ കാലത്തിന്റെ വിപ്ലവ വീര്യം ഇപ്പോഴും
നെഞ്ചിലേറ്റുന്ന പിഷാരടി മാഷും പ്രായത്തിന്റെ അവശതയിലാണ്. നാലു മക്കളില്‍
രണ്ടുപേര്‍ മുംബയിലാണ്. ഭാര്യ അമ്മിണി പിഷാരസ്യാര്‍ നേരത്തേ മരിച്ചു.
കമ്യൂണിസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന മാധവ പിഷാരടിക്ക് ദൈവമെന്നാല്‍
പാര്‍ട്ടിയാണ്. പാര്‍ട്ടിയിലെ വിശ്വാസമാണെല്ലാം. പാവങ്ങള്‍ക്ക് രക്ഷ ഇടതു
പാര്‍ട്ടികളില്‍ മാത്രമെയുള്ളുവെന്നാണ് ഇദ്ദേഹത്തിന്റെ ഉറച്ച
വിശാസങ്ങളിലൊന്ന്. തൃശൂര്‍ ജില്ലയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന
സ്വാതന്ത്ര്യ സമ സേനാനികളില്‍ ഒരുപക്ഷേ കെ ഇബ്രാഹിംകുട്ടിയും പിഷാരടി മാഷും
മാത്രമെയുണ്ടായിരിക്കുകയുള്ളുവെന്നാണ് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ
അഭിപ്രായം. ഇബ്രാഹിംകുട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ ജന്മദിനനാളില്‍ ഖാദര്‍
വീട്ടിലെത്തി ആദരിച്ചിരുന്നു. പിഷാരടി മാഷിനെ ഇടക്കിടെ സന്ദര്‍ശിക്കാറുമുണ്ട്. |