പ്രവാസി യെ സംബന്ധിച്ചിടത്തോളം
ജീവിതം പലപ്പോഴും നെരിപ്പോടുകളാവുന്നു..കൂർത്ത കനലുകൾ നിറഞ്ഞ
നെരിപ്പോട്! കെട്ടുറപ്പുള്ള യൌവ്വനങ്ങൾ മരുഭൂമിയിൽ ചിലവഴിച്ചിട്ടും,
വാര്‍ദ്ധക്യം വീണ്ടും അതിജീവനത്തിനായി പൊരുതി കൊണ്ടേയിരിക്കും. ഓരോ
പ്രവാസിയുടേയും അവസ്ഥ ഇതാണ്.. മെഴുക് തിരി പോലെ ഒരു ജീവിതം.. ചിലർ സ്വയം
ഉരുകിയില്ലാതാവുന്നു.. മറ്റു ചിലർ അതിൽ നിന്നും വെളിച്ചം സമ്പാദിക്കുന്നു.. 1953 ൽ
പ്രവാസജീവിതം ആരംഭിച്ച ചാവക്കാട്, ഒരുമനയൂർ സ്വദേശിയായ അഹമ്മദ് കുട്ടിക്കയെ
കുറിച്ചാണ് ഈ കുറിപ്പ്.
രോഗങ്ങള്‍ മൂലം ഓര്‍മ്മകള്‍ക്ക്
മങ്ങലേറ്റിരിക്കുന്നു.. തീര്‍ച്ചയായും ഓര്‍മ്മകള്‍ക്ക് ചെറുപ്പമാണെങ്കില്‍
പ്രവാസ കാരണവര്‍ മുഖേനെ നമുക്ക് ചരിത്രത്തില്‍ പല മാറ്റങ്ങളും വരുത്താന്‍
സാധ്യമായേനെ. അത്ര കണ്ട് അദ്ദേഹം യുഎഇയിലെ മുന്‍ ഭരണാധികാരികളുമായും,
സാമ്പത്തിക, കലാ, കായിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട്
പ്രവര്‍ത്തിച്ചിട്ടുണ്ട്.
അര നൂറ്റാണ്ടിലധികമായി കുട്ടിക്ക പ്രവാസിയായിട്ട്.
പ്രവാസത്തിന്‍റെ പ്രയാസങ്ങളില്‍ ചില സങ്കടങ്ങളോടെ ജീവിത സായാഹ്നത്തിലലയുകയാണ്
ഇദ്ദേഹം. “ഒരു ദു:ഖവും ആരോടും പറയാന്‍ ഞാനില്ല, സര്‍വ്വ ശക്തന്‍ ചില പരീക്ഷണങ്ങള്‍
നടത്തുകയാണെന്നില്‍ .. അവന്‍ ഉദ്ദേശിച്ചതേ നടക്കൂ..” ഈ അസുഖങ്ങള്‍ക്കിടയിലും
എന്തിന് കടല്‍ കടന്ന് ഇവിടെയെത്തുന്നു എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ
മറുപടിയാണിത് ഒരിക്കല്‍ എനിക്ക് ഇവിടത്തെ പൌരത്വം വരെ നല്‍കാന്‍ അധികാരികള്‍
തയ്യാറായിട്ടുണ്ട്, അവര്‍ തന്നെ യാണ് പിന്നീട് എന്നെ സാമ്പത്തിക മായ
തകര്‍ച്ചയിലേക്കുമെത്തിച്ചത്. ഈ തിക്കും തിരക്കും കണ്ടില്ലെ.. ഭൂമിക്ക് മേലേയും,
കടലിലും, ആകാശത്തും ഇന്ന് യാത്രകളുടെ ബഹളമാണ് .. രാത്രികള്‍ പകലിനേക്കാളും
മനോഹരമാണ് .. ഞാന്‍ ഈ പരിസരത്ത് താമസിക്കാന്‍ വരുമ്പോള്‍ ഇവിടം മണല്‍ കാടാണ്..
മസ്ജിദുല്‍ ഖലീല്‍ ഇബ്രാഹിമിനടുത്തായി ശൈഖ് സാനി എനിക്കൊരു വീട് തന്നു.. അന്നിവിടെ
വൈദ്യുതി എത്തിയിട്ടില്ല.. ഇവിടെ സഞ്ചരിക്കാന്‍ ഒട്ടകങ്ങള്‍ വേണം.. എപ്പോഴും
ശക്തിയായ മണല്‍ കാറ്റുകളുണ്ടാവും..കാറ്റ് അവസാനിച്ചാല്‍ അതിന്റെ ശക്തി
അനുസരിച്ച് പുതിയ പുതിയ മണല്‍ കൂമ്പാരങ്ങള്‍ നിറയും..
മണല്‍കൂമ്പാരങ്ങള്‍ക്കിടയിലുള്ള ചാലിലൂടെ ഉയര്‍ന്നും താഴ്ന്നും കാല്‍നടയായി പല
തവണ പഴയ ദുബൈ ആയ ദേരയിലേക്ക് ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്.. വളരെ നാളത്തെ പരിശ്രമ
ഫലമായി അവിടത്തെ വൈദ്യുത ആപ്പീസില്‍ നിന്നും ബര്‍ദുബൈ യിലെ ഇന്ന് കാണുന്ന
മസ്ജിദുല്‍ ഖലീല്‍ ന്റെ (റോള്ള) പരിസരത്തുള്ള സ്വന്തം വീട്ടിലേക്ക് ഞാന്‍
വൈദ്യുതി എത്തിച്ചു. 1960-ല്‍ ആണ് ബര്‍ദുബൈ റോള്ള യില്‍ വികസനത്തിന്റെ നാന്ദി കുറിച്ച്
മേഖല വൈദ്യുതീകരിച്ചത്. സാധാരണക്കാരനായ ഒരു പ്രവാസി മലയാളിയുടെ പ്രയത്നഫലമാണ്
ഇതെന്ന് പലരും വിസ്മരിക്കുന്നു. മുനിസിപ്പല്‍ അധികാരികള്‍ പലതും പറഞ്ഞ് ആ വീട്
കൈക്കലാക്കിയത് ഈ അടുത്ത കാലത്താണ്. ശൈഖ് സാനി തനിക്ക് എഴുതി തന്ന ആ വീട് ഇന്ന്
തന്റെ പക്കലില്ല.. മാറി മാറി വന്ന മുനിസിപ്പല്‍ നിയമത്തില്‍ ആ വീട് അധികാരികള്‍
കൈക്കലാക്കി പൊളിച്ച് കളഞ്ഞു.. ഇന്നതിന്റെ ഓര്‍മ്മ അവശേഷിപ്പിച്ച് ആ പഴയ വൈദ്യുത
മീറ്റര്‍ മാത്രം അവിടെയുണ്ട്.. ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍
നിറഞ്ഞിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ ആ വീട് വാടകക്ക് നല്‍കി
വന്നിരുന്നു.. വീട് പൊളിച്ച് കളഞ്ഞതിന് ശേഷം സാമ്പത്തിക പരാധീനത വര്‍ദ്ദിച്ചു.. നിയമ
പരമായി പലതും ചെയ്ത് നോക്കിയെങ്കിലും അവസാനം ഞാനാ ശ്രമങ്ങള്‍ ഉപേക്ഷിച്ചു..
ഇപ്പോഴെനിക്ക് ആരോടും പരിഭവമില്ല. വര്‍ഷങ്ങളുടെ ഇടവേളക്കിപ്പുറവും ഈ
പ്രവാസിക്ക് തന്റെ പോറ്റമ്മയായ നാടിനോടുള്ള സ്നേഹത്തിന് ഒരു കുറവും
വന്നിട്ടില്ല. യു.എ.ഇ.യിലെ മുന്‍ഭരണകര്‍ത്താക്കളില്‍ പലരും തന്റെ
സുഹ്രുത്തുക്കളായിരുന്നു.. ശൈഖ് സായിദുമായി അടുപ്പമായിരുന്നു.. ആ കുടുംബങ്ങളില്‍
ഞാന്‍ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു.. ശൈഖ് സായിദിന്റെ മരണ ശേഷം ഞാന്‍ രാജ
കുടു:ബങ്ങളെ തേടി പോകാറില്ല കാരണം “സുജൂദ്” അല്ലാഹുവിനല്ലാതെ ആര്‍ക്കും
ചെയ്യാറില്ല.. യുഎഇയിലെത്തിയാല്‍ ദുബൈ മസ്ജിദുല്‍ ഖലീല്‍ ഇബ്രാഹീം
നടുത്തുള്ള കെട്ടിടത്തിലാണ് കുട്ടിക്കയുടെ താമസം. 31 വര്‍ഷത്തോളം പഴക്കമുണ്ട്
മസ്ജിദിന് . ശൈഖ ലത്ത്വീഫ യുടെ സ്ഥലത്താണ് ഈ പള്ളി നിര്‍മ്മിച്ചത്. ദാ ആര്യവേപ്പ്
കണ്ടില്ലേ.. പള്ളിയേക്കാളും പഴക്കമുണ്ട് അതിന് മുന്നിലെ ആര്യവേപ്പിന്..
മുനിസിപ്പാലിറ്റി ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നത് കൊണ്ട് എന്നും ചെറുപ്പമാണ്..
ചിരിച്ച് കൊണ്ട് കുട്ടി സാഹിബ് പറഞ്ഞു.. ഇതിലെയാണ് ഞാന്‍ എന്റെ വില്ലയിലേക്ക്
പോയിരുന്നത്. മലയാളികള്‍ക്കെന്നും ആര്യവേപ്പെന്നാല്‍ ജീവനാണ്.. അന്ന് ചൂടില്‍
നിന്ന് രക്ഷയായി ഞാന്‍ ഇത് ഇവിടെ വെച്ച് പിടിപ്പിച്ചു.. ഇന്നത് പക്ഷികള്‍ക്ക്
വാസസ്ഥലമായും, തൊഴിലാളികള്‍ക്ക് തണല്‍ മരമായും നില കൊള്ളുന്നു.. ആദ്യം ഇപ്പോഴുള്ള
കഫ്റ്റേരിയ യുടെ സ്ഥാനത്ത് ഒരു കോഴിക്കട ഉണ്ടായിരുന്നു.. അവര്‍ ശരിക്കും തൈകള്‍
പരിപാലിച്ചു.. എന്റെ വീട് നിന്നിടത്ത് ഇപ്പോഴും ആര്യവേപ്പുണ്ട്.. ഈ മരങ്ങള്‍ പോലെ
ഞാന്‍ വളര്‍ത്തി വലുതാക്കിയ ഒട്ടേറെ ആള്‍ക്കാരുണ്ട്.. അവരുടെ മക്കളെല്ലാം വലിയ
വലിയ ഉദ്യോഗങ്ങളിലാണ്. എനിക്കെല്ലാവരേയും അറിയാം പക്ഷെ അവര്‍ ഭൂതകാലങ്ങള്‍
മറക്കുന്നു.. ആരുടെയും പേരുകള്‍ സൂചിപ്പിക്കാതെ അഹമ്മദ് കുട്ടി ഹാജി പറഞു.
ഫോട്ടോഗ്രാഫിയിലും പാചകത്തിലും നല്ല പ്രാവീണ്യമുള്ള ആളാണ് കുട്ടിക്ക. ഇന്ന്
ഏകദേശം 75 വയസ്സുള്ള അഹമ്മദ് കുട്ടി എന്ന കുട്ടിക്ക മലപ്പുറം ജില്ലയിലെ മമ്പാട്
എന്ന സ്ഥലത്താണ് ഇപ്പോള്‍ താമസം. അഹമ്മദ് കുട്ടി ഒരു പ്രതിരൂപമാണ്.
പ്രവാസത്തിന്റെ തീച്ചൂളയില്‍ ഒരു നറുമഞ്ഞ് നുകരാൻ കാത്തിരിക്കുന്ന അനേകം
പ്രവാസികളുടെ പ്രതീകം. |