chavakkadonline logo
chavakkadonlinemalayalamtext

updated on 16-01-2013 Wednesday

if you have any problem to read for Pc click here for Mac click here

Home

chavakkadonline

since 1999

powered by s marakkar

abdumaster

Abdu Mash

സ്വര്‍ണ്ണം ഒരു സമ്പത്ത്‌; ഒരു വിപത്തും

Posted on 05-12-2011 www.chavakkadonline.com

പവന് ഇരുപത്തിയൊന്നായിരം രൂപയില്‍ പരം റെക്കോര്‍ഡ്‌ വിലയുമായി സ്വര്‍ണ്ണം തിളങ്ങി. ഈ വാര്‍ത്തയറിഞ്ഞ് സ്വര്‍ണ്ണക്കമ്പക്കാരുടെ മുഖം മങ്ങി. ഞെട്ടിയത്‌ മന്ത്രിമാരോ തന്ത്രിമാരോ അല്ല. വിവാഹപ്രായം തികഞ്ഞുനില്‍ക്കുന്ന നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ്. സന്തുഷ്ടരായവര്‍ ഒരു കൂട്ടര്‍ മാത്രം. അത് മറ്റാരുമല്ല; ജ്വല്ലറിയുടമകള്‍ തന്നെ. സാമ്പത്തികമാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഓഹരിവിപണികള്‍ തകര്‍ന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍റ് കൂടിയതാണ് വിലവര്‍ദ്ധനവിന് കാരണമായത്‌. സ്വര്‍ണ്ണം എന്നും മാറ്റുകുറയാത്ത ധനമാണ്. മറ്റു നാട്ടുക്കാര്‍ അധികവും കരുതല്‍ ധനമായി സ്വര്‍ണ്ണത്തെ കാണുമ്പോള്‍ ഇന്ത്യക്കാര്‍ ആഭരണങ്ങള്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് മലയാളികള്‍. കേരളീയരെപോലെ സ്വര്‍ണ്ണജ്വരം ഉള്ളവര്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. കേരളത്തില്‍ നിറഞ്ഞുതുളുമ്പുന്ന പടുകൂറ്റന്‍ ജ്വല്ലറികള്‍ തന്നെ മതി, ഈ അറിവ് അരക്കിട്ടുറപ്പിക്കാന്‍. മലയാളി മങ്കമാര്‍ക്ക് കനകാഭരണം സൗന്ദര്യവര്‍ദ്ധകവസ്തുവാണ്. കാതിലും കഴുത്തിലും കൈകളിലും വിരലുകളിലും അവര്‍ പണ്ടുമുതലേ ആഭരണങ്ങള്‍ അണിയുന്നവരാണ്. കണംകാലില്‍ സ്വര്‍ണ്ണപാദസരങ്ങള്‍ ഇല്ലാത്ത മലയാളി പെണ്‍കുട്ടികള്‍ ചുരുക്കമാണ്. മൂക്കില്‍ മൂക്കുത്തി അണിയുന്നവരുണ്ട്. ചുണ്ടിലും കണ്‍പുരികത്തിലും പൊക്കിളിലും വരെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്നവരുണ്ടത്രേ. ആപാദചൂഢം സ്വര്‍ണ്ണം അണിയിച്ച് അലങ്കരിച്ച് നിര്‍ത്തിയ വധുവിനെയാണ് വിവാഹവേദിയില്‍ ഇവിടെ നാം കാണുന്നത്. ഓരോരുത്തരും അവരവരുടെ കഴിവുകള്‍ക്കപ്പുറമാണ് പെണ്‍മക്കള്‍ക്ക് വിവാഹവേളകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കുന്നത്. ത്യാഗം സഹിച്ച് സംഖ്യ സമാഹരിച്ചും കടം കൊണ്ടും ആഭരണങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നവരെ കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും കാണാനാകുമോ? പത്തരമാറ്റ് സ്വര്‍ണ്ണം എന്നായിരുന്നു സ്വര്‍ണ്ണത്തിന്‍റെ ഗുണമേന്മ. പിന്നീട് അത് ഇരുപത്തിരണ്ട്  കാരറ്റ് എന്നായി. ഇപ്പോള്‍ 916ഹാള്‍മാര്‍ക്ക് മുദ്രയും. വിവാഹവേളകളിലും വിരുന്നുസല്‍ക്കാരങ്ങളിലും മലയാളിസ്ത്രീകള്‍ക്ക് അണിയാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വേണം. മരണവീട്ടില്‍ പോകുമ്പോള്‍ പോലും ഒന്നോ രണ്ടോ സ്വര്‍ണ്ണാഭരണം എങ്കിലും വേണം ചിലര്‍ക്ക്. സ്വര്‍ണ്ണാഭരണഭ്രമക്കാരെ വശീകരിക്കുന്ന ജ്വല്ലറിക്കാരുടെ പരസ്യം തന്ത്രപരമാണ്. കഴുത്തില്‍ തിളങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി ആടിപ്പാടിയും ഓടിച്ചാടിയും കിടന്നുരുണ്ടും നീന്തിക്കുളിച്ചും മേനി കാണിച്ച് നടിക്കുന്ന നടിമാര്‍ ആരെയും ആകര്‍ഷിക്കും. ഗൃഹോപകരണങ്ങള്‍ മുതല്‍ അത്യാധുനികകാര്‍ വരെ സമ്മാനങ്ങളുണ്ട്. ആയിരത്തൊന്ന് പവന്‍ സമ്മാനമാണ് ഒരു ജ്വല്ലറിക്കാരുടെ ഓഫര്‍. "എല്ലാവരും പറയുന്നു, 916...ഞങ്ങള്‍ നല്‍കുന്നു 916" എന്ന് പറഞ്ഞു മറ്റു ജ്വല്ലറികളെയെല്ലാം നിഷ്പ്രഭമാക്കുന്ന പരസ്യം ഒരു വന്‍കടക്കാരുടെതാണ്. "പണിക്കൂലി സൗജന്യം" എന്ന് പറയുന്നവരുണ്ട്. "സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സ്വര്‍ണ്ണവില" മാത്രം ഈടാക്കുന്നവരുണ്ട്. "സ്വര്‍ണ്ണാഭരണങ്ങള്‍ തന്നെ സ്വയം വിലപറയുന്ന" ഇടങ്ങളുണ്ട്. ഒരു ജ്വല്ലറിക്കാരുടെ വക 24മണിക്കൂര്‍ ആംബുലന്‍സ്‌ സേവനം ഫ്രീയാണ്. തിരെഞ്ഞെടുക്കപ്പെട്ട പാവങ്ങള്‍ക്ക് പത്ത്കിലോ വീതമുള്ള അരി കിറ്റ് നല്‍കി മറ്റുള്ളവരെ അമ്പരപ്പിച്ച ജ്വല്ലറിക്കാരുമുണ്ട് നമ്മുടെ നാട്ടില്‍. ഇത്രയൊക്കെ സമ്മാനങ്ങളും സൗകര്യങ്ങളും നല്‍കി കോടിക്കണക്കിന് രൂപ പരസ്യത്തിനും ചിലവാക്കി കച്ചവടം നടത്തിയാല്‍ സ്വര്‍ണ്ണക്കട ഉടമകള്‍ക്ക് എന്തെങ്കിലും ലാഭം കിട്ടുമോ എന്ന് നാം സംശയിച്ചുപോകും. എന്നാല്‍ സ്വര്‍ണ്ണക്കടക്കാര്‍ സ്വര്‍ണ്ണം വാങ്ങിയാലും ലാഭം, വിറ്റാലും ലാഭം, വിറ്റില്ലെങ്കിലും ലാഭം. ഇങ്ങനെയൊരു കച്ചവടച്ചരക്ക് വേറെ എന്തെങ്കിലും ഉണ്ടോ?  

gold-price
Imperial-gold-jewelry-use

കര്‍മ്മഫലം കാത്തിരിക്കുന്ന നിഷേധികള്‍

article-page-main_ehow_images_a07_72_ll_go-over-speed-bumps-angle-800x800
overeating

 തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മെഡിക്കല്‍കോളേജിന്‍റെ ആഭിമുഖ്യത്തില്‍ കുറച്ചുനാള്‍ മുന്‍പ്‌ ഒരു പ്രദര്‍ശനം ഉണ്ടായിരുന്നു. പുകവലി മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതായിരുന്നു പ്രവര്‍ത്തനത്തിന്‍റെ ഉദ്ദേശം. ഡോക്ടര്‍മാരുടെ ക്ലാസ്സും മെഡിക്കല്‍കോളേജ്‌ വിദ്യാര്‍ഥികളുടെ വിശദീകരണവുമുണ്ടായിരുന്നു. പുകവലിജന്യരോഗങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളും മൂവിയും കാണിച്ചിരുന്നു. പ്രദര്‍ശനം കണ്ടു പ്രയാസപ്പെട്ട് പുറത്ത്‌ കടന്നപ്പോള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വൃദ്ധന്‍ ഒരു സിഗരറ്റെടുത്ത് ചുണ്ടില്‍ വെച്ച് തീപ്പെട്ടിക്കൊള്ളി ഉരസി സിഗരറ്റിന് തീകൊടുത്ത് നീട്ടിവലിച്ച് പുക വിട്ടു. ഇതുകണ്ട് അന്തംവിട്ട ഒരാള്‍ സിഗരറ്റ്‌ വലിക്കാരനോട് ചോദിച്ചു. എക്സിബിഷന്‍ കണ്ടില്ലേ..... ഇനിയെങ്കിലും പുകവലി നിര്‍ത്തിക്കൂടെ ....? വൃദ്ധന്‍ ഒരുപുക കൂടി അകത്തേക്ക് വലിച്ച് പുറത്ത് വിട്ടു പറഞ്ഞു. പതിനൊന്നാം വയസ്സില്‍ തുടങ്ങിയതാണ് ഈ വലി. ഇപ്പോള്‍ വയസ്സ് എഴുപത്തിയഞ്ച് ആയി. ഇനി എന്തുണ്ടായാലെന്താ...? അതു കേട്ടപ്പോള്‍ മനസ്സ് പറഞ്ഞു, ബോധമില്ലാത്തവരെ ബോധവത്ക്കരിക്കാന്‍ ശ്രമിച്ചിട്ട് എന്തുകാര്യം...? ഓരോ സിഗരറ്റിനും പുറത്ത്‌ എഴുതി വെച്ചിട്ടുണ്ടല്ലോ.... പുകവലി ആരോഗ്യത്തിന് ഹാനീകരം എന്ന്.
 ചാരിറ്റബിള്‍ ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഒരു സംഘടന ഇക്കഴിഞ്ഞ കിഡ്നി ദിനത്തില്‍ കിഡ്നി രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഒരു ക്യാമ്പ്‌ സംഘടിപ്പിച്ചു. ഈ രോഗം വന്നതിനുശേഷമുള്ള ചികിത്സ വളരെ ചിലവേറിയതാണെങ്കിലും ഇത് നേരത്തെ കണ്ടെത്താന്‍ വളരെ ചെലവ് കുറഞ്ഞ മാര്‍ഗങ്ങളുണ്ട്. വന്നതിനുശേഷം ചികിത്സിച്ചാലും ഭേദമാകാത്ത കിഡ്നി രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. ഇതുകേട്ട് കഴിഞ്ഞ് പുറത്തുകടന്ന ഒരു സുഹൃത്ത്‌ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു. ഇതൊക്കെ ആള്‍ക്കാര്‍ക്ക്‌ അറിയാഞ്ഞിട്ടാണോ? മൊബൈല്‍ഫോണുകളും ടവറുകളും സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് അറിയാഞ്ഞിട്ടല്ല ഡോക്ടര്‍മാരടക്കം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്. ഇതുകേട്ടപ്പോള്‍ മനസ്സ് പറഞ്ഞു, ജനങ്ങള്‍ക്ക് ബോധമില്ലാഞ്ഞിട്ടല്ല. എല്ലാം ബോധപൂര്‍വ്വം നിഷേധിക്കുകയാണ്.
 മറ്റൊരു സംഭവം ഇങ്ങനെ... അതിവേഗത്തില്‍ അലസമായി കാര്‍ ഓടിച്ചിരുന്ന ഡ്രൈവറോട് യാത്രക്കാരില്‍ ഒരാള്‍ ഉറക്കെ പറഞ്ഞു. അല്പം ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യടോ.... മെല്ലെ പോയാല്‍ മതി.... ഉടന്‍ തന്നെ ഡ്രൈവറുടെ പ്രതികരണം വന്നു, ഞാന്‍ ശ്രദ്ധിച്ചിട്ടെന്താ കാര്യം.... മറ്റുള്ളവര്‍ ഇങ്ങോട്ട് വന്നിടിച്ചാല്‍ എന്തുചെയ്യും? ഏത് അപകടത്തിനും ഡ്രൈവര്‍ക്കാണ് ഉത്തരവാദിത്വം. ഇങ്ങോട്ട് വന്നിടിച്ചാലും പകുതി കുറ്റം തന്‍റെതാണ്... എന്ന പാഠം ഡ്രൈവറെ പഠിപ്പിക്കാന്‍ ഞങ്ങളിലൊരാള്‍ ശ്രമം നടത്തിയെങ്കിലും ഡ്രൈവര്‍ അദ്ദേഹത്തെയും ഓവര്‍ടേക്ക് ചെയ്തു ബ്രേക്കില്ലാതെ സംസാരിച്ചതിനാല്‍ മറ്റുള്ളവര്‍ സംസാരം നിര്‍ത്തി. ധിക്കാരിയെ ധിക്കരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
 പരീക്ഷ തലേന്ന് ക്രിക്കറ്റ്‌ കളി കാണാനിരുന്ന വിദ്യാര്‍ത്ഥിയോട്‌ അമ്മ "എടാ നാളെ പരീക്ഷയല്ലേ നിനക്ക്... കളി കാണല്‍ നിര്‍ത്തി പഠിക്കാന്‍ നോക്ക്". പഠിച്ചതൊന്നുമല്ല അമ്മേ പരീക്ഷയ്ക്ക്‌ വരുന്നത്. പിന്നെ പഠിച്ചുപോയിട്ടെന്തുകാര്യം? പഠിക്കാതെ എന്തെങ്കിലും എഴുതിവെച്ചാലും മാര്‍ക്ക് കിട്ടും... ജയിക്കും... പോരേ?
 അമിതമായി മട്ടണ്‍ ബിരിയാണി കഴിക്കുന്ന ഹൃദ്രോഗിയായ സുഹൃത്തിനോട് ഒരാള്‍ ഭക്ഷണം നിയന്ത്രിക്കുന്നതല്ലേ നല്ലത്? സുഹൃത്തിന്‍റെ മറുപടി... മട്ടണും ബീഫും ചെമ്മീനും മുട്ടയുമൊക്കെ അന്നും ഇന്നും ഉണ്ട്. നന്നായി തിന്നാം... നന്നായി വ്യായാമം ചെയ്‌താല്‍ മതിയല്ലോ... പിന്നെ തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും... എന്നാല്‍ പിന്നെ തിന്നിട്ട് മരിച്ചൂടെ...?
 മദ്യപിച്ച് കുഴഞ്ഞ് നില്‍ക്കുന്ന ഒരാള്‍ ബസ്റ്റോപ്പില്‍ നിന്ന് പ്രസംഗിക്കുകയാണ്. മദ്യം കഴിക്കണം. എങ്കില്‍ മനസ്സ് തുറക്കും. മദ്യം മരുന്നായി കഴിക്കാം. പറയുന്നത് ഞാനല്ല... ഡോക്ടര്‍മാരും പണ്ഡിതന്മാരുമാണ്. പിന്നെ മദ്യത്തിനെതിരെയും മരുന്നുണ്ട്. അതുകഴിച്ചാല്‍ കരള്‍ സുരക്ഷിതം. പിന്നെ ജീവിതവും സുരക്ഷിതമായി. മദ്യം നിര്‍ത്തിയാല്‍ നമ്മുടെ സര്‍ക്കാര്‍ പാപ്പരാകും. കുറെ പേരുടെ പണി പോകും... അവരുടെ കഞ്ഞികുടി മുട്ടും. മാത്രമല്ല വ്യാജന്‍ നാടുനീളെ ഒഴുകും.
 എന്ത് പറഞ്ഞാലും എതിര്‍ത്ത്‌ വാദിയെ പ്രതിയാക്കുന്ന സ്വഭാവക്കാരില്‍ നിന്ന് പലപ്പോഴും ലഭിക്കുന്ന മറുപടികള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ഇവരെ ബോധമില്ലാത്തവരെന്നോ നിഷേധികളെന്നോ ധിക്കാരികളെന്നോ വിളിക്കാവുന്നതാണ്. എല്ലാ നന്മകളേയും ദുഷിപ്പിക്കുന്ന ഇത്തരക്കാരാണ് സമൂഹത്തിന്‍റെ ശാപം.
 രോഗങ്ങള്‍, റോഡപകടങ്ങള്‍, മദ്യപാനം, പുകവലി, മയക്കുമരുന്ന് പ്രയോഗം, അമിതഭക്ഷണം എന്നിവ മൂലമുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ഡോക്ടര്‍മാരും സംഘടനകളും സര്‍ക്കാരും നിരന്തരം ക്ലാസ്സുകളും സെമിനാറുകളും എക്സിബിഷനുകളും നടത്തുന്നു. പത്രപരസ്യങ്ങളും ലഘുലേഖനങ്ങളും ചിത്രപ്രദര്‍ശനങ്ങളും ചലച്ചിത്രങ്ങളും റേഡിയോ-ടിവി, ഇന്‍റെര്‍നെറ്റ് പരിപാടികളും നടന്നുകൊണ്ടിരിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയ പ്രബുദ്ധ കേരളത്തില്‍ ഇതൊക്കെ കേള്‍ക്കാത്തവരോ കാണാത്തവരോ ഉണ്ടോ? എന്നിട്ടും മദ്യപാനവും പുകവലിയും അപകടങ്ങളും രോഗങ്ങളും ഇവിടെ കുറഞ്ഞ് വരാത്തതിന് കാരണവും ഇതൊക്കെ തന്നെയാണ്.
 ബോധമില്ലാത്തവരും നിഷേധികളും ധിക്കാരികളും കൂടിചേര്‍ന്നാല്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷജനമായി. പിന്നെയുള്ള ന്യൂനപക്ഷമാണ് ബോധവത്കരണത്തിന്‍റെ ഗുണഭോക്താക്കള്‍. ഇവര്‍ക്ക്‌ വേണ്ടിയെങ്കിലും ബോധവത്ക്കരണം തുടരണം. ഇവര്‍ ശക്തി പ്രാപിച്ച് ഭൂരിപക്ഷത്തെ ഭരിക്കണം. അല്ലാത്ത പക്ഷം കര്‍മ്മഫലം അനുഭവിക്കുന്നവരെ കണ്ട് സഹതപിക്കാന്‍ മാത്രമേ മറ്റുള്ളവര്‍ക്ക്‌ കഴിയൂ.                                                      

smoking

ജനങ്ങള്‍ക്ക് ബോധമില്ലാഞ്ഞിട്ടല്ല. എല്ലാം ബോധപൂര്‍വ്വം നിഷേധിക്കുകയാണ്.

skull

പഠിച്ചതൊന്നുമല്ല അമ്മേ പരീക്ഷയ്ക്ക്‌ വരുന്നത്. പിന്നെ പഠിച്ചുപോയിട്ടെന്തുകാര്യം?

ശിക്ഷ വേണ്ട, ശിക്ഷണം മതി.

 ഒരു ടി.വി. അഭിമുഖത്തില്‍ പത്തുവയസ്സായ കുട്ടിയോട് അവതാരകന്‍റെ ചോദ്യം, അച്ഛന്‍ മകനെ തല്ലാറുണ്ടോ? "ഉണ്ട്" ....കുട്ടിയുടെ മറുപടി. ടി.വി.ക്കാരന്‍റെ അടുത്ത ചോദ്യം അച്ഛനോടായിരുന്നു. 'എന്തിനാണ് മകനെ തല്ലുന്നത്.' 'അവനെ ഞാന്‍ തല്ലിയില്ലെങ്കില്‍ നാട്ടുക്കാര് തല്ലും' എന്ന് അച്ഛന്‍. കുട്ടികളെ തല്ലുന്നത് അവരെ നന്നാക്കാനാണ് എന്നും തല്ലിയില്ലെങ്കില്‍ അവര്‍ ചീത്തയാകും എന്നും ഉള്ള ധ്വനിയാണ് ഈ അച്ഛന്‍റെ വാക്കുകളില്‍ ഉള്ളത്. നമ്മുടെ നാട്ടിലെ ഒട്ടുമിക്ക അച്ഛനമ്മമാരുടെയും മനോഗതി ഇതുതന്നെയാണ്. സ്കൂള്‍ ക്ലാസ്സില്‍ മകനെ ചേര്‍ക്കാന്‍ ചെന്ന അമ്മ അദ്ദ്യാപകനോട്, 'ഇവനെ നല്ല അടി അടിക്കണം മാഷേ. എന്നാലെ ഇവന്‍ പടിക്കുകയുള്ളൂ.' കുട്ടികള്‍ക്ക്‌ അടി കൊടുത്താലേ അവര്‍ പഠിക്കൂ എന്ന് തന്നെയാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം രക്ഷിതാക്കളുടെയും ധാരണ. 'നിങ്ങളെയൊക്കെ തല്ലിയാലെ നേരെയാകൂ' എന്ന് വിദ്യാര്‍ത്ഥികളോട് പറയുന്ന അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ തല്ലുന്നവര്‍ തന്നെയാണ്. തല്ല് കൊടുക്കാത്ത ചുരുക്കം ചില അദ്ദ്യാപകരോട് വിദ്യാര്‍ഥികള്‍ തന്നെ പറയും. 'ഞങ്ങളെ തല്ലണം മാഷേ.... എങ്കിലേ ഞങ്ങള്‍ പഠിക്കൂ.'  

punishment

കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളെ നന്നാക്കാന്‍ വേണ്ടി തല്ലാം എന്നാണ് തല്ലിനെ ന്യായീകരിക്കുന്നവരുടെ വാദം. അങ്ങനെ രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്കെതിരെ നടത്തുന്ന ഈ പാപകര്‍മ്മം പുണ്യകര്‍മ്മമായി സമൂഹത്തിലെ ഭൂരിപക്ഷവും അംഗീകരിക്കുന്നു. കടുത്ത ശിക്ഷ നല്‍കുന്ന സ്കൂളുകളിലും ട്യൂട്ടോറിയലുകളിലും അഡ്മിഷന് തിരക്ക് കൂടാന്‍ കാരണം ഇതാണ്.
 കുട്ടികള്‍ ചെയ്യുന്നത് കുറ്റകൃത്യങ്ങളാണോ? കുട്ടികള്‍ക്ക്‌ ശിക്ഷകള്‍ കൊടുക്കാമോ? ഇത്തരം ശിക്ഷകള്‍ കൊണ്ട് കുട്ടികള്‍ രക്ഷപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ഒരു സൂക്ഷ്മനിരീക്ഷണം ഒന്നും ആവശ്യമില്ല, കുറ്റകൃത്യങ്ങളാണ് എന്ന് കരുതപ്പെടുന്ന, 

കുട്ടികളുടെ ചെയ്തികള്‍ ഇവയാണ്. അനുസരണക്കേട്, കുസൃതികള്‍, വികൃതികള്‍, ചില്ലറനുണകള്‍.... എന്നാല്‍ ഇത്തരം സംഗതികള്‍ കുട്ടിപ്രായത്തില്‍ എല്ലാവരും ചെയ്തിട്ടുണ്ടാകും. ഇതെല്ലാം കുട്ടികളുടെ പ്രകൃതമാണ് വൈകൃതങ്ങളല്ല, എന്ന് വേണം കരുതാന്‍. ഇതൊക്കെ ചെയ്യുന്നവരാണെങ്കിലും കുട്ടികള്‍ വലിയവരേക്കാള്‍ എന്തുകൊണ്ടും ശുദ്ധരാണ്.ഈ അര്‍ത്ഥത്തില്‍ കുട്ടികളെ ശിക്ഷിക്കാന്‍ ഏതെങ്കിലും രക്ഷിതാവിന് അര്‍ഹതയുണ്ടോ?
 ഇനി കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ കൊടുക്കുന്ന ശിക്ഷകള്‍ പരിശോധിക്കാം. കണ്ണുരുട്ടല്‍, ഒച്ചയിടല്‍, ചീത്തവിളിക്കല്‍, ചെവിതിരുമ്മല്‍, നുള്ള്, തലങ്ങും വിലങ്ങും അടിക്കല്‍, വീടിന്പുറത്താക്കല്‍, ചൂട് വെയ്ക്കല്‍ അങ്ങിനെ നീളുന്നു. ഇത്തരം പീഡനങ്ങള്‍ കുട്ടികളില്‍ ശാരീരികവും മാനസികവുമായി ക്ഷതം ഏല്‍പ്പിക്കുന്നു. ഇത് അവരില്‍ കടുത്ത ദുഖവും വിദ്വേഷവും ഉണ്ടാക്കുന്നു. ഇത് പില്‍ക്കാലത്ത്‌ വ്യക്തിത്വവൈകല്യത്തിന് കാരണമായിത്തീരും. ചിലരില്‍ ക്രിമിനല്‍ വാസനയ്ക്കും വഴിയൊരുക്കും. കുട്ടികള്‍ ചെയ്യുന്ന 'അനിഷ്ട്ടങ്ങള്‍' ഉണ്ടാക്കുന്ന അരിശം തീര്‍ക്കാന്‍ രക്ഷിതാക്കള്‍ കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ മാത്രമാണ് ഇത്തരം ശിക്ഷകള്‍ എന്ന് മനശാസ്ത്രവിശകലനത്തില്‍ വ്യക്തമാകും. എന്നാല്‍ കഥകള്‍ പറഞ്ഞും സ്വന്തം അനുഭവങ്ങള്‍ നിരത്തിയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുന്ന രക്ഷിതാക്കളും ഉണ്ട്. ഇവര്‍ വിരളം.
 വീടുകളില്‍ നിന്ന് കുട്ടികള്‍ വിദ്യാലയങ്ങളില്‍ എത്തുമ്പോഴാണ് അധ്യാപകരുടെ റോള്‍ ആരംഭിക്കുന്നത്. വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ ചെയ്യുന്ന പ്രധാന കുറ്റം പഠിക്കാന്‍ മടി കാണിക്കുന്നു എന്നതാണ്. പിന്നെ സഹപാഠികളുമായി ചില്ലറ പിണക്കങ്ങള്‍, വഴക്കുകള്‍, അടിപ്പിടികള്‍..... ഇതിനൊക്കെ അധ്യാപകര്‍ കൊടുക്കുന്ന ശിക്ഷകള്‍ പലപ്പോഴും കുട്ടികള്‍ക്ക്‌ താങ്ങാവുന്നതിലപ്പുറമാണ്. സാധാരണയുള്ള ചൂരല്‍പ്രയോഗം, കൂടാതെ നാണം കെടുത്തല്‍, നിലത്തിരുത്തല്‍,ബഞ്ചില്‍ കയറി നിര്‍ത്തല്‍,ക്ലാസ്സിന് പുറത്ത്‌ നിര്‍ത്തല്‍, ചെവി തിരുമ്മല്‍, മണ്ടയ്ക്ക് കൊട്ടല്‍, കാലില്‍ ചവിട്ടല്‍, മുടിപിടിച്ചു വലിക്കല്‍ തുടങ്ങി പ്രയാസമുണ്ടാക്കുന്ന പ്രാകൃത രീതികള്‍ വരെ അധ്യാപകര്‍ പ്രയോഗിക്കുന്നുണ്ട്.പരിക്കുപ്പറ്റി ആശുപത്രിയിലെത്തുന്ന കേസുകള്‍ ഉണ്ട്. മനംനൊന്ത് നാട് വിട്ട വിദ്യാര്‍ഥികളുമുണ്ട്. അപമാനം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത കുട്ടികളും ഉണ്ട്. അധ്യാപകര്‍ കൊച്ചുകുട്ടികളെ ഇങ്ങനെയൊക്കെ ശിക്ഷിക്കുന്നതെന്തിന്? അധ്യാപകരുടെ അരിശം തീര്‍ക്കാന്‍. അല്ലാതെ മറ്റൊന്നിനുമല്ല. കുട്ടികള്‍ പഠിക്കാന്‍ മടി കാണിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ജന്മവൈകല്യമാണ് അതില്‍ മുഖ്യം. ഇത്തരക്കാരെ സാന്ത്വനിപ്പിച്ചു പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ പഠിപ്പിക്കുന്ന പാഠശാലയിലേക്കയക്കണം.പാഠഭാഗങ്ങള്‍ ശരിയാം വണ്ണം മനസ്സിലാക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക്‌ പ്രത്യേകം ക്ലാസെടുക്കാം. കുസൃതിക്കാര്‍ക്കും വികൃതിക്കാര്‍ക്കും പഠന സംബന്ധിയായി കുറച്ച് അധ്വാനം കൊടുക്കാം. അധ്യാപകരുടെ പിടിപ്പുക്കേട്‌കൊണ്ട് പഠിപ്പ്ക്കെട് കാണിക്കുന്നവരുണ്ട്. ഇവരെ അധ്യാപകര്‍ ശിക്ഷിക്കുന്നത് അധ്യാപകരുടെ തന്നെ കുറ്റത്തിനാണ് എന്നുവരും.
 ചീത്ത പറയുകയോ അടിക്കുകയോ ചെയ്യാത്ത ഒരു അധ്യാപകന്‍ ഞങ്ങള്‍ പഠിച്ചിരുന്ന സ്കൂളില്‍ ഉണ്ടായിരുന്നു. അദേഹത്തോട് ഞങ്ങള്‍ ഒരിക്കല്‍ ചോദിച്ചു. 'മാഷ്‌ കുട്ടികളെ ചീത്ത പറയാത്തതും അടിക്കാത്തതും എന്തുകൊണ്ടാണ്? അദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'കുട്ടികളെ ചീത്ത പറഞ്ഞു പഠിപ്പിച്ചാല്‍ കുട്ടികള്‍ ചീത്ത പറയാന്‍ പഠിക്കും. തല്ലി പഠിപ്പിച്ചാല്‍ തല്ലാന്‍ പഠിയ്ക്കും.'
 ഞങ്ങളുടെ അടുത്ത ചോദ്യം ഇതായിരുന്നു. 'ചീത്ത പറയാതിരുന്നാലും, തല്ലാതിരുന്നാലും കുട്ടികള്‍ക്ക്‌ മാഷ്‌മാരെ പേടിയുണ്ടാകുമോ? അദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'ക്രൂരന്മാരോട് തോന്നുന്നതാണ് പേടി. സ്നേഹമുള്ളവരോട് തോന്നുന്നതാണ് ബഹുമാനം. പേടിയും ബഹുമാനവും ഒന്നല്ല.'
അടുത്ത ചോദ്യം ഞങ്ങളോടാണ് അദ്ദേഹം ചോദിച്ചത്‌, 'എന്നെ നിങ്ങള്‍ക്ക് പേടിയോ....ബഹുമാനമോ?' കുട്ടികള്‍ ഒന്നടങ്കം ഒരേസ്വരത്തില്‍ പറഞ്ഞു, 'ബഹുമാനം'.                                                      

© copyright 1999 chavakkadonline. All Rights Reserved