Posted on 24 January 2015 ചാവക്കാട് : ഫുഡ്ബോള്‍ താരങ്ങളടക്കം മൂന്നുപേര്‍ മരിക്കുകയും, രണ്ടുപേര്‍ക്ക്
പരിക്കേള്‍ക്കുകയും ചെയ്ത കേച്ചേരിയിലെ അപകടത്തിലെ ബസ് ഡ്രൈവറെ
നാലുവര്‍ഷത്തെ തടവിനും എട്ടുലക്ഷംരൂപ പിഴയടക്കാനും ശിക്ഷിച്ചു. ചാപക്കാട്
അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥനാണ് ഉത്തരവിട്ടത്. ബസിന്റെ
ഉടമയും, ഡ്രൈവറുമായ ത്യശൂര്‍ ചുവന്ന മണ്ണ് താണിപാടം എടതറവീട്ടില്
ദയാനന്ദനെ (48) യാണ് ശിക്ഷിച്ചത്. 2012 ജൂലായ് 12 ാം തിയതി രാവിലെ
ആറിനാണ് കേച്ചേരി പാലത്തിനടുത്ത് അപകടം നടന്നത്. ഗുരുവായൂരില്‍ നിന്നും
തൃശൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന
കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഫുട്ബോള്‍ താരങ്ങളായ വളാഞ്ചേരി
സ്വദേശികള്‍ കൊട്ടാരം അന്തൂര്‍ വളപ്പില്‍ ഷാജഹാന് എന്ന (ഷാജി 23),
പൂക്കാട്ടിരി പാടിത്തും കുളങ്ങര റിയാസ് (20), പൈക്കണ്ണിയൂര്‍ പുത്തന്‍ പുരയില്‍ സനീഷ് (കുട്ടന് 22) എന്നിവരാണ്
തല്‍ക്ഷണം മരണപ്പെട്ടത്. കൂരിപറമ്പില്‍ ഇസ്ഹാഖ് (21), രായമരക്കാര്‍ വീട്ടില്‍ ഷമീം (22) എന്നിവര്‍ക്കാണ്
സാരമായിപരിക്കേറ്റത്. സനീഷാണ് കാര്‍ ഓടിച്ചിരുന്നത്. തകര്‍ന്ന കാറില്‍ നിന്നും മരിച്ചവരെയും പരിക്കേറ്റവരെയും
ഫയര്‍ഫോഴ്സും, രക്ഷാപ്രവര്ത്തകരുംചേര്ന്ന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിലിടിച്ച് വീണ്ടും മുന്നോട്ടു പാഞ്ഞ
ബസ് സമീപത്തെ വീടിന്റെ മതില് തകര്‍ത്ത് അകത്തു കയറിയാണ് നിന്നത്. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 19 സാക്ഷികളെ
വിസ്തരിച്ചു. 28 രേഖകള്‍ ഹാജറാക്കി. മരിച്ച മൂന്നുപേരുടെയും ആശ്രിദര്ക്ക് 2 ലക്ഷം രൂപവീതവും, പരിക്കേറ്റവര്‍ക്ക് 1 ലക്ഷം
രൂപാ വീതവുമാണ് പിഴയായി നല്‍കേണ്ടത്. പിഴയടച്ചില്ലങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. വെള്ളിയാഴ്ച്ചയാണ്
വിധി പറഞ്ഞത്. പോലീസ് പ്രതിയെ കോടതിയില്‍ ഹാജറാക്കിയിരുന്നു. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുകയും മരണങ്ങള് കൂടുകയും
ചെയ്യുന്ന സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നത് അഭികാമ്യമാണന്ന് കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷനുവേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ: ഐശ്വര്യാ പ്രകാശ് എന്നിവര്‍ ഹാജറായി.
|