ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടാനായി പൊളിച്ചിട്ട റോഡുകള്‍ നവംബര്‍ 15നകം
ടാറിങ് നടത്താന്‍ ബുധനാഴ്ച കളക്ടര്‍ എം.എസ്. ജയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
തീരുമാനിച്ചു. കൈരളി ജങ്ഷന്‍ മുതല്‍ തെക്കേനട പന്തായില്‍ക്ഷേത്രം വരെയുള്ള ഗുരുവായൂര്‍
ഔട്ടര്‍ റിങ് റോഡാണ് ടാറിങ് പൂര്‍ത്തിയാക്കുക.
ഇപ്പോള്‍ വിവാദമായിക്കിടക്കുന്ന തെക്കേ ഔട്ടര്‍ റിങ് റോഡിലെ പൈപ്പിടല്‍ പണികള്‍ ഈമാസം
31ന് പൂര്‍ത്തിയാക്കി റോഡ് പൊതുമരാമത്തിന് കൈമാറും. പണികള്‍ക്കായി തല്ക്കാലത്തേക്ക് റോഡ്
വീണ്ടും അടച്ചിടും. ശബരിമല സീസണ്‍ വരുന്നതിനാല്‍ 24 മണിക്കൂറും പ്രവൃത്തിയെടുത്ത് നിര്‍ദ്ദിഷ്ട
തീയതിയ്ക്കുള്ളില്‍ത്തന്നെ പണികള്‍ തീര്‍ക്കണമെന്ന് കളക്ടര്‍ വാട്ടര്‍ അതോറിറ്റി
ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഓരോ ദിവസത്തെയും നിര്‍മ്മാണ പുരോഗതി തന്നെ
അറിയിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിന്റെ പണികള്‍ ഇത്രയും വഷളാക്കിയത്
വാട്ടര്‍ അതോറിറ്റിക്കാരാണെന്നു പറഞ്ഞ് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്യോഗസ്ഥരോട്
കയര്‍ത്തു. യോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശമാണുയര്‍ന്നത്.
യോഗത്തില്‍ പി.എ. മാധവന്‍ എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, വൈസ്
ചെയര്‍മാന്‍ മഹിമ രാജേഷ്, പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദ് എന്നിവരും സംസാരിച്ചു.
യോഗത്തിനുശേഷം കളക്ടര്‍ വിവാദ റോഡ് സന്ദര്‍ശിച്ചു.
റോഡിന്റെ വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സമരരംഗത്തുള്ള
സംയുക്ത സമരസമിതി നേതാക്കളായ പി.വി. മുഹമ്മദ് യാസിന്‍, രവി ചങ്കത്ത്്, ടി.എന്‍. മുരളി,
കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ജി.ജി. രാമകൃഷ്ണന്‍, കെ.വി. അബ്ദുള്‍ഗഫൂര്‍, പനങ്ങായി അബൂബക്കര്‍, എം
.കെ. ജയപാലന്‍, പി.വി. രവീന്ദ്രന്‍, ആര്‍.എ. സലീം തുടങ്ങിയവരും കളക്ടര്‍ക്കുമുമ്പാകെ
പരാതികളുമായെത്തി. .