Posted on: 19 November 2014 ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ സന്നിധിയില്‍
ഗജോപാസനയുടെ ഷഷ്ടിപൂര്‍ത്തി പിന്നിട്ട ഗുരുവായൂര്‍ പത്മനാഭനെ ക്ഷേത്രനഗരി
ഭക്ത്യാദരപൂര്‍വ്വം ആദരിച്ചു. ഗുരുപവനപുരിക്ക്
മറ്റൊരു ഉത്സവാഘോഷം പകര്‍ന്ന ആദരച്ചടങ്ങില്‍
ഗജതമ്പുരാനെ നമിക്കാനും വരവേല്‍ക്കാനും ആയിരങ്ങളാണ് എത്തിയത്.
ചൊവ്വാഴ്ച സന്ധ്യയോടെ കിഴക്കേ നട മഞ്ജുളാലില്‍
നിന്നായിരുന്നു തുടക്കം. ആനക്കോട്ടയിലെ കൊമ്പന്‍ താരങ്ങളായ വലിയ കേശവന്റെയും
ഇന്ദ്രസെന്നിന്റെയും അകമ്പടിയില്‍ ഗുരുവായൂര്‍
പത്മനാഭന്‍ തലപ്പൊക്കത്തോടെ നിന്നു. ആദ്യം ഗുരുവായൂരപ്പന്റെ കളഭം നെറ്റിയില്‍
ചാര്‍ത്തിയശേഷം മധുരയില്‍നിന്നു കൊണ്ടുവന്ന വര്‍ണമനോഹരമായ പൊന്നാട ആനപ്പുറത്ത്
ചാര്‍ത്തി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി
.വി. ചന്ദ്രമോഹന്‍ കസവുപട്ടും പൂമാലയും അണിയിച്ചു. ദേവസ്വം അധികൃതരും ആനപ്രേമികളും
ഭക്തജനങ്ങളും ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തിയശേഷം
പത്മനാഭനെ ക്ഷേത്രനടയിലേക്ക് ആനയിച്ചു.
ദേവസ്വം ചെയര്‍മാനു പുറമെ അംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, അഡ്വ. എ. സുരേശന്‍, അഡ്വ. എം. ജനാര്‍ദ്ദനന്‍
, കളക്ടര്‍ എം.എസ്. ജയ, ആനചികിത്സാ വിദഗ്ധരായ ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ഡോ. കെ.സി. പണിക്കര്‍,
ഡോ. എ.കെ. പവിത്രന്‍, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ വി. രമാദേവി, കെ. രുക്മിണി തുടങ്ങിയവര്‍
പങ്കെടുത്തു.
ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തിലെ കലാകാരന്‍മാരുടെ പഞ്ചവാദ്യം, ഗുരുവായൂര്‍ മുരളിയുടെ നാദസ്വരം
എന്നിവയോടെ നീങ്ങിയ പത്മനാഭനെ കാണാന്‍ നടവഴികള്‍ നീളെ ആനപ്രേമികള്‍ തടിച്ചുകൂടി. സത്രം ഗേറ്റില്‍ ദേവസ്വം
പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നിറപറയും പഴം, ശര്‍ക്കര, അവില്‍ തുടങ്ങിയവയും വെച്ച് വി. ബാലകൃഷ്ണന്‍
നായര്‍ ആരതിയുഴിഞ്ഞു. ക്ഷേത്രം നടപ്പുരയില്‍ ദീപസ്തംഭത്തിനുമുന്നില്‍ എത്തിയ പത്മനാഭനെ വെള്ളയും കരിമ്പടവും വിരിച്ച്
എതിരേറ്റു.
പത്മനാഭനെ ഗുരുവായൂരപ്പന് നടയിരുത്തിയ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്‌സിലെ മാധവന്‍നായരുടെ ഭാര്യ പത്മാവതിയമ്മ, മക്കളായ
രാജ്കുമാര്‍, പ്രമോദ് കുമാര്‍, രാജി, പ്രേമി, ചിത്രേഷ് എന്നിവര്‍ ആനയ്ക്ക് പുടവ സമ്മാനിച്ചു. സേവനത്തിന്റെ അറുപതാം
വര്‍ഷത്തിന്റെ പ്രതീകമായി ആനയ്ക്ക് 60 മണികള്‍ കോര്‍ത്ത മാലയും ലോക്കറ്റും ദേവസ്വം ചാര്‍ത്തി. പത്മനാഭന്റെ മുന്‍കാല
പാപ്പാന്‍ പൂക്കോട്ടില്‍ രാധാകൃഷ്ണന്‍, ഇപ്പോഴത്തെ പാപ്പാന്‍മാരായ കുളപ്പുള്ളി ഗണേഷ്, ദീപക്, സുധീഷ് എന്നിവരെ
പൊന്നാട അണിയിച്ച് ആദരിച്ചു. . |