posted on 14 April 2015 ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തീര
മേഖലയില്‍ സര്‍ക്കാറിന്റെ കുടിവെള്ളം ലഭിക്കണമെങ്കില്‍ നിലം കുഴിച്ച് പൈപ്പ്
പൊട്ടിക്കണമെന്ന ദുരവസ്ഥ. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ്
അഴിമുഖം മുതല്‍ തീരദേശ മേഖലയിലെ ബ്ലാങ്ങാട് ഇരട്ടപ്പുഴ വരെയുള്ള ഭാഗത്ത്
ജല അതോറിറ്റിയുടെ കുടി വെള്ള പൈപ്പുകള്‍ക്കൊന്നും ഭൂമിക്ക് മുകളില്‍
പൈപ്പുമില്ല, ഉള്ള പൈപ്പുകള്‍ക്ക് ടാപ്പുമില്ല. കിണറുകളിലെ വെള്ളത്തിനു ഉപ്പ്
രസമായതിനാല്‍ കടപ്പുറം പഞ്ചായത്തില്‍ പൊതുവെ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന
ശുദ്ധജലമാണ് ഏക ആശ്രയം. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍
കുടിവെള്ളം യഥേഷ്ടം ലഭിക്കുമ്പോള്‍ സ്വകാര്യ വ്യക്തികള്‍ പലയിടത്തും ടാപ്പില്‍
സ്വന്തമായി പൈപ്പ് ഘടിപ്പിച്ച്
കൃഷിയാവശ്യത്തിനും കന്നുകാലികളെ കുളിപ്പാക്കാനുപയോഗിക്കുന്നുവെന്ന ആക്ഷേപം മേഖലയില്‍ സ്ഥിരമാണ്. പഞ്ചായത്തിലെ കറുകമാട്, വട്ടേക്കാട്
മേഖലയില്‍ സര്‍ക്കാര്‍ കുടിവെള്ളമെന്നത് കിട്ടാക്കണിയാണ്. ഈ ഭാഗത്തുള്ളവര്‍ കുടിവെള്ളത്തിനായി ഒഴുക്കുന്ന കണ്ണീര്‍ കുറച്ചൊന്നുമല്ല. പടിഞ്ഞാറ്
കടലും കിഴക്കും തെക്കും പുഴയുമാണിവിടം. ഉപ്പ് ജലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴും വല്ലപ്പോഴും ലഭിക്കുന്ന സര്‍ക്കാര്‍ വെള്ളം ആവശ്യങ്ങള്‍ക്ക്
തികയുന്നില്ലെന്നുമാത്രമല്ല പരിസരവാസികളുടെ നീണ്ട നിരക്കിടയില്‍ അവസാനമെത്തുന്നവര്‍ക്ക് വെള്ളം കിട്ടാതാവുകയും ചെയ്യുന്നു. അധികാരികളുടെ
ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ഇവിടയയുള്ളവര്‍ ഒടുവില്‍ കോടതിയിലെ അദാലത്തിലും പരാതി നല്‍കി. ഇതേ തുടര്‍ന്ന് വന്ന നിര്‍ദ്ദേശവും
ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ മുക്കിയിരിക്കുകയാണെന്നാണ് ഇവിടെനിന്നുള്ള ആക്ഷേപം. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വട്ടേക്കാട്, കറുകമാട്
ഭാഗങ്ങള്‍ ദാഹം തീര്‍ക്കുന്നത് എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സ്വന്തമായി ടാങ്കറില്‍ വിതരണംചെയ്യുന്ന കുടിനീര്‍
കൊണ്ടാണ്.
തീരമേഖലയില്‍ വെള്ളം വരുന്നുണ്ട്. പക്ഷെ വെള്ളം കിട്ടണമെങ്കില്‍ കുടവുമായി വീട്ടമ്മമാര്‍ റോഡ് വക്കിലെ അരയോളം താഴ്ച്ചയുള്ള
കുഴികളിലിറങ്ങണം. കിഴക്കന്‍ മേഖലയെ അപേക്ഷിച്ച് ഉയര്‍ന്ന പ്രദേശമായ തീരമേഖലയില്‍ എത്തുന്ന വെള്ളത്തിന് ശക്തിയില്ലാത്തതാണ് ഇവിടെയുള്ള
പ്രശ്‌നം. ഇത് കാരണം മേഖലയിലുള്ളവര്‍തന്നെ കണ്ടെത്തിയ മാര്‍ഗമാണ് പുതിയ വിദ്യ. ഭൂമിക്ക് മുകളില്‍ നാട്ടിയ ടാപ്പും പൈപ്പും മാറ്റി നിലം കുഴിച്ച്
അടിയിലൂടെയുള്ള പൈപ്പില്‍ നിന്ന് വെള്ളം നേരിട്ടെടുക്കുന്നതാണ് ഇവര്‍കണ്ട പുതിയ മാര്‍ഗം. വീട്ടമ്മമാര്‍ ഈ കുഴികളിലിറങ്ങി വെള്ളമെടുക്കുന്നത്
തീരമേഖലയില്‍ പതിവ് കാഴ്ച്ചയാണ്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ഇങ്ങനെയാണ്. ഇതു വഴി ജല അതേറിറ്റി ഉദ്യോഗസ്ഥരോ ജന പ്രതിനിധികളോ യാത്ര
ചെയ്യുന്നുണ്ടെങ്കിലും പകരം പരിഹാരം നിര്‍ദ്ദേശിക്കാനാവത്തതിനാല്‍ അവര്‍ കണ്ണടക്കുകയാണ്. അതേസമയം ഈ വിദ്യ അറ്റകൈപ്രയോഗമാണെങ്കിലും
ആരും വെള്ളമെടുക്കാത്ത നേരത്ത് ഇവിടെ വെള്ള പാഴാവുന്നതും പതിവാണ്. വട്ടേക്കാട് മേഖലയിലുള്‍പ്പടെ പഞ്ചയാത്തില്‍ കുടിവെള്ള പ്രശനം മുഖ്യ
വിഷയമാക്കിയാണ് 25 ലക്ഷം രൂപയുടെ ബജറ്റ് ഇക്കുറി അവതരിപ്പിച്ചിട്ടുള്ളത്. മേഖലക്ക് യോജിക്കുന്ന വിധത്തില്‍ ശാസ്ത്രീയമായ രീതിയിലല്ല പദ്ധഥി
വരുന്നതെങ്കില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 25 ലക്ഷവും വെള്ളത്തിലാകുമെന്നാണ് പരിസരവാസികളുടെ അഭിപ്രായം..
|